നിലമ്പൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കരുളായി ഉള്‍വനത്തില്‍ മാഞ്ചിരി പൂച്ചപ്പാറ നഗറിലെ പ്രാക്തന ഗോത്രവര്‍ഗത്തില്‍പ്പെട്ട കരിയന്‍റെ മകന്‍ മണി (38) യാണ് മരിച്ചത്.ശനിയാഴ്ച വൈകുന്നേരം ആറരയോടെ രണ്ടു കുട്ടികളെ പാലേമാടുള്ള ട്രൈബല്‍ ഹോസ്റ്റലിലാക്കി മറ്റു കുട്ടികള്‍ക്ക് പനിക്കുള്ള മരുന്നു വാങ്ങി വരുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. കരുളായി ചളിപ്പാടന്‍ മുഹമ്മദ് എന്ന ചെറിയുടെ ടാക്സി ജീപ്പില്‍ കണ്ണിക്കൈ ഭാഗത്ത് ഇറങ്ങിയശേഷം കരിമ്പുഴ കടന്ന് വെറ്റിലക്കൊല്ലി വഴി വിളക്കുപ്പാറയിലേക്ക് പോകുമ്പോഴാണ് മണിയും കൂട്ടരും കാട്ടാനയുടെ മുന്നില്‍ പെട്ടത്. അഞ്ചുവയസുള്ള കുട്ടിയെ തോളിലിരുത്തി പോവുകയായിരുന്ന മണിയെ കാട്ടാന ആക്രമിച്ചതോടെ കുട്ടി ദൂരേക്ക് തെറിച്ചു വീണു. കൂടെ ഉണ്ടായിരുന്ന പൂച്ചപ്പാറ കണ്ണൻ, മജീഷ്, വിജേഷ് എന്നിവര്‍ മണിയുടെ കുട്ടിയെ എടുത്ത് ഓടിരക്ഷപ്പെട്ടു.വിവരമറിഞ്ഞ ചെറി വനപാലകരെയും പോലീസിനെയും അറിയിച്ചു. തുടര്‍ന്ന് വനപാലകര്‍ ചെറിയുടെ ജീപ്പില്‍ സ്ഥലത്തെത്തി. കരുളായില്‍നിന്ന് 25 കിലോമീറ്റര്‍ ഉള്‍വനത്തിലായിരുന്നു സംഭവം. വനപാലകരെത്തും മുമ്പ് മണിയുടെ സഹോദരന്‍ അയ്യപ്പന്‍ സ്ഥലത്തെത്തിയിരുന്നു.
മണിക്ക് തലയ് ക്കാണ് ഗുരുതര പരിക്കേറ്റത്. രാത്രി പത്തരയോടെ നെടുങ്കയത്ത് എത്തുംവരെ മണി സംസാരിച്ചിരുന്നു. നെടുങ്കയത്തുനിന്ന് ആംബുലന്‍സില്‍ മണിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.