തിരുവനന്തപുരം: ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ട്യൂബ് വലിച്ചെടുക്കാൻ ശ്രമിക്കുന്നതു തടഞ്ഞ വനിതാ ഡോക്ടറെ രോഗി കരണത്തടിച്ചു. മർദനമേറ്റ് മൂക്കിൽ നിന്നും രക്തം വാർന്ന മൂന്നാം വർഷ പിജി വിദ്യാർത്ഥി വയനാട് കണിയാംപറ്റ സ്വദേശി ഡോ ഇ പി അമല (28) യ്ക്ക് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഡോക്ടറുടെ വലതു കരണത്തിലാണ് അടിയേറ്റത്. മൂക്കിന്റെ വലതു വശത്ത് ക്ഷതം സംഭവിച്ച് രക്തമൊഴുകുകയായിരുന്നു. വിവരമറിഞ്ഞ് മെഡിക്കൽ കോളേജ് പൊലീസ് ആശുപത്രിയിലെത്തി ഡോക്ടറുടെ മൊഴിയെടുത്തു. അപസ്മാരത്തെ തുടർന്ന് ചികിത്സയ്ക്കെത്തിയ വർക്കല സ്വദേശി നവാ സാ(57) ണ് ഡോക്ടറെ മർദിച്ചത്. വെള്ളി വെളുപ്പിന് നാലോടെയാണ് സംഭവം. അപസ്മാര ബാധയെ തുടർന്നാണ് വ്യാഴം രാത്രിയോടെ ബന്ധുക്കൾ ഇയാളെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് അത്യാഹിത വിഭാഗത്തിലെ ചികിത്സയ്ക്കു ശേഷം 22-ാം വാർഡിലേയ്ക്കു മാറ്റി. എന്നാൽ അവിടെ വച്ച് ഇയാൾ അക്രമാസക്തനാവുകയും ഡ്രിപ്പും യൂറിൻ ട്യൂബുമെല്ലാം ഊരിയെറിയാൻ ശ്രമിക്കുകയും ചെയ്തു. ഇതു തടയാൻ ശ്രമിക്കവെയാണ് നവാസ് ഡോക്ടറുടെ കരണത്തടിച്ചത്. ഇതോടെ എയ്ഡ് പോസ്റ്റിലെ പൊലീസിൻ്റെ സഹായത്തോടെ ജീവനക്കാർ ഇയാളെ ബലം പ്രയോഗിച്ച് കീഴടക്കുകയായിരുന്നു. തുടർന്ന് ആറാം വാർഡിലേയ്ക്കു മാറ്റി. പൊലീസ് കേസെടുത്തു.