പത്തനംതിട്ട : പത്തനംതിട്ടയില്‍ അല്‍ഷിമേഴ്സ് രോഗിയെ വലിച്ചിഴച്ച സംഭവത്തില്‍ ഹോം നഴ്സ് വിഷ്ണുവിനെ കൊടുമണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.രോഗി കട്ടിലില്‍ നിന്ന് വീണപ്പോള്‍ മുറിയില്‍ നിന്ന് മാറ്റിയതാണെന്നാണ് ഹോം നഴ്സ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വിഷ്ണുവിനെ ഇന്ന് തട്ടയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനും അന്വേഷണ സംഘം തീരുമാനിച്ചു. രണ്ടുദിവസം മുൻപാണ് അടൂർ സ്വദേശിയായ മുന്‍ ബി എസ്‌എഫ് ജവാൻ ശശിധരൻപിള്ളയെ ഹോം നഴ്സ് ക്രൂരമായി മർദിച്ചത്.രോഗിയെ നഗ്നനാക്കി മർദിക്കുകയും വലിച്ചിഴക്കുകയും ചെയ്തു. രോഗി അബോധാവസ്ഥയിലായതിനെ തുടർന്ന് നിലത്ത് വീണ് ബോധംപോയെന്ന് പറഞ്ഞ് വിഷ്ണു ബന്ധുക്കളെ വിളിച്ചു വരുത്തുകയായിരുന്നു.ബന്ധുക്കള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ ശശിധരൻ പിള്ളയെ ഹോംനഴ്സ് ക്രൂരമായി മർദിച്ച വിവരം പുറത്ത് വരികയായിരുന്നു. ശേഷം ഇയാളെ ബന്ധുക്കള്‍ അടൂരിലെ ആശുപത്രിയില്‍ എത്തിച്ചു.