അങ്കമാലി: ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൻ്റെ മധ്യമേഖലാ മത്സരങ്ങളിൽ കൊടുങ്ങല്ലൂർ അസ്മാബി കോളേജും ഫിസാറ്റ് അങ്കമാലിയും തകർപ്പൻ വിജയങ്ങളുമായി മുന്നേറി. അസ്മാബി കോളേജ് 140 റൺസിന് എം.ഇ.എസ് മാറമ്പിള്ളിയെ തോല്പിച്ചപ്പോൾ ഫിസാറ്റ് അങ്കമാലി പത്ത് വിക്കറ്റിന് കറുകുറ്റി എസ്.സി.എം.എസ് കോളേജിനെ തകർത്തു. അങ്കമാലി ഫിസാറ്റ് കോളേജ് ഗ്രൗണ്ടിലും ബി.സി.ജി ഗ്രൗണ്ടിലുമായാണ് മത്സരങ്ങൾ നടന്നത്.
ഫിസാറ്റ് അങ്കമാലിക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത എസ്.സി.എം.എസ് കോളേജ് 19.4 ഓവറിൽ വെറും 97 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. മൂന്ന് വിക്കറ്റെടുത്ത ക്യാപ്റ്റൻ വിഷ്ണു വി. ബി, രണ്ട് വിക്കറ്റ് വീതം നേടിയ ആശിഷ് ക്രിസ്റ്റഫർ, ആഗ്നൽ എന്നിവരാണ് ഫിസാറ്റ് അങ്കമാലിയുടെ ബൗളിങ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഫിസാറ്റ് 8.5 ഓവറിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ലക്ഷ്യത്തിലെത്തി. ശ്രീഹരി 49-ഉം ശ്രേയസ് സുധീർ 43-ഉം റൺസുമായി പുറത്താകാതെ നിന്നു.
സ്കോർ: എസ്.സി.എം.എസ് കോളേജ് 19.4 ഓവറിൽ 97-ന് ഓൾ ഔട്ട്, ഫിസാറ്റ് അങ്കമാലി – 8.5 ഓവറിൽ 98/0.
മറ്റൊരു മത്സരത്തിൽ കൊടുങ്ങല്ലൂർ അസ്മാബി കോളേജ് 140 റൺസിനാണ് മാറമ്പള്ളി എം.ഇ.എസ് കോളേജിനെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത അസ്മാബി കോളേജ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തു. 47 റൺസെടുത്ത അഖിലും 39 റൺസെടുത്ത ക്യാപ്റ്റൻ ഫഹീമുമാണ് അസ്മാബിക്ക് വേണ്ടി തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എം.ഇ.എസ് 11.2 ഓവറിൽ വെറും 58 റൺസിന് ഓൾ ഔട്ടായി. മൂന്നോവറിൽ ഒൻപത് റൺസ് മാത്രം വിട്ടു കൊടുത്ത് അഞ്ച് വിക്കറ്റെടുത്ത സെബാസ്റ്റ്യൻ്റെ ഉജ്ജ്വല ബൗളിങ്ങാണ് അസ്മാബി കോളേജിന് അനായാസ വിജയമൊരുക്കിയത്.
അസ്മാബി കോളേജ് 20 ഓവറിൽ 198/7, എം.ഇ.എസ് കോളേജ് 11.2 ഓവറിൽ 58/10.

