വൈപ്പിൻ: പള്ളിപ്പുറം കോണ്‍വെന്റ് പടിഞ്ഞാറ് വെള്ളിയാഴ്ച രാത്രിയില്‍ യുവാവ് കൊല്ലപ്പെട്ട കേസില്‍ പള്ളിപ്പുറം തൊഴുത്തുങ്കല്‍ സനീഷ് (34) അറസ്റ്റില്‍.മാവുങ്കല്‍ ആന്റണിയുടെ മകൻ സ്മിനു (44) ആണ് കൊല്ലപ്പെട്ടത്. സ്മിനുവിന്റെ പരിചയക്കാരൻ കൂടിയായ സനീഷ് ഫോണില്‍ വിളിച്ചുവരുത്തിയാണ് കൊല നടത്തിയതെന്ന് മുനമ്ബം ഡി.വൈ.എസ്. പി എസ്. ജയകൃഷ്ണൻ പറഞ്ഞു.വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയ സ്മിനുവിനെ കയ്യില്‍ കരുതിയിരുന്ന മഴു ഉപയോഗിച്ച് തലയില്‍ വെട്ടിയശേഷം ചവിട്ടി വീഴ്ത്തി. മരണം ഉറപ്പാക്കിയ പ്രതി സ്മിനുവിന്റെ സ്വർണമാലയും സ്വർണമോതിരവും ഫോണും കവർന്ന് കടന്നുകളയുകയായിരുന്നു. ഫോണില്‍ വിളിച്ച് ഒരു മണിക്കൂർ വീട്ടില്‍ കാത്തുനിന്നശേഷം എത്തിയ സ്മിനുവിനെയാണ് പ്രതി വെട്ടിവീഴ്ത്തിയത്. മഴു ഓണ്‍ലൈനില്‍ നിന്ന് ഒരുവർഷം മുമ്പ് വാങ്ങിവെച്ചിരുന്നതാണ്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കവർച്ച ചെയ്ത ആഭരണങ്ങളും ഫോണും പൊലീസ് പ്രതിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.