തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും.ഇന്ന് രാവിലെ ഒമ്പത് മണി മുതലാണ് ബജറ്റ് അവതരണം. കേരളത്തിന്റെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്ന അവലോകന റിപ്പോർട്ടും ഇന്ന് സഭയില്‍വെക്കും. തദ്ദേശ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തെരഞ്ഞടുപ്പും വരാനിരിക്കെ ഒട്ടേറെ ക്ഷേമ, വികസന പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ക്ഷേമ പെൻഷനില്‍ 100 രൂപ മുതല്‍ 200 രൂപയുടെ വരെ വർധനയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 150 രൂപ വർധിപ്പിച്ച് പെൻഷൻ തുക 1750 രൂപയാക്കണമെന്ന ശുപാർശ മന്ത്രിക്കു മുന്നിലുണ്ട്. പദ്ധതി വിഹിതത്തില്‍ 10%ശതമാനം വർധന തീരുമാനിച്ചിട്ടുള്ളതിനാല്‍ ഒട്ടേറെ പുതിയ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.കേന്ദ്ര സർക്കാർ ഇതുവരെ സഹായം പ്രഖ്യാപിച്ചിട്ടില്ലാത്ത വയനാട് പുനരധിവാസ പാക്കേജിനും ബജറ്റില്‍ മുൻഗണനയുണ്ടാകും. വികസനത്തിനു പ്രത്യയശാസ്ത്രം പ്രശ്നമല്ലെന്ന നിലപാടിലേക്കു സർക്കാർ മാറിയതിനാല്‍ നയംമാറ്റം പ്രകടമാകുന്ന നിക്ഷേപ പദ്ധതികളും ഉള്‍പ്പെടുത്തിയേക്കും. സർക്കാരിന്റെ കാലാവധി അടുത്ത വർഷം അവസാനിക്കുന്നതിനാല്‍ ഒരു വർഷം കൊണ്ടു പൂർത്തിയാക്കുന്ന പദ്ധതികളും അവതരിപ്പിക്കാനിടയുണ്ട്.തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകും എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളും സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിക്കുന്നത്. അതേസമയം, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോള്‍ ജനപ്രിയ പദ്ധതികള്‍ എങ്ങനെ പ്രഖ്യാപിച്ച് നടപ്പാക്കാനാകുമെന്ന ആശങ്കയും സാമ്പത്തിക വിദഗ്ധർ പങ്കുവെക്കുന്നുണ്ട്.നികുതിയേതര മാർഗങ്ങളിലൂടെയുള്ള വരുമാന വർധനവ് ലക്ഷ്യമിട്ടുള്ള പദ്ധതികളാകും ബജറ്റിലുണ്ടാകുക എന്നാണ് സൂചന.