കാഞ്ചിയാറ്റിലെ അനുമോളുടെ കൊലപാതകത്തിനുശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് ബിജേഷ് പൊലീസ് പിടിയിൽ

കട്ടപ്പന: കാഞ്ചിയാറ്റിലെ അനുമോളുടെ കൊലപാതകത്തിനുശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവ് ബിജേഷ് (29) പിടിയിലായി.തമിഴ്നാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ കുമളിയില്‍ എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ കുമളി ടൗണില്‍നിന്നാണ് പോലീസ് ബിജേഷിനെ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട്ടിലെ കമ്പത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ഇന്നലെ രാവിലെ കുമളിയില്‍ എത്തിയതിന്‍റെ സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചിരുന്നു. ടീഷര്‍ട്ടും പാന്‍റ്സുമായിരുന്നു അപ്പോഴത്തെ വേഷം. തുടര്‍ന്നു പോലീസ് പല സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുമളി എസ്‌എച്ച്‌ഒ ജോബിന്‍ ആന്‍റണിയുടെ സംഘത്തിനു മുന്നിലകപ്പെടുകയായിരുന്നു. തുടര്‍ന്ന് ബിജേഷിനെ കട്ടപ്പനയില്‍നിന്നെത്തിയ അന്വേഷണസംഘത്തിനു കൈമാറി.പോലീസ് പിടികൂടുമ്പോള്‍ ഇയാള്‍ വേഷം മാറ്റി ഷര്‍ട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്. ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ എന്തിനാണു കുമളിയിലെത്തിയത് എന്നതില്‍ വ്യക്തതയില്ല.
കഴിഞ്ഞ 21നാണ് ബിജേഷിന്‍റെ ഭാര്യ അനുമോളെ (വത്സമ്മ) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍ പുതപ്പില്‍ പൊതിഞ്ഞു കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിനു ദിവസങ്ങള്‍ പഴക്കമുണ്ടായിരുന്നു. മൃതദേഹം കണ്ടെത്തിയ ദിവസംതന്നെ ബിജേഷിനെ കാണാതായത് സംശയം ജനിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ബിജേഷുംകൊല്ലപ്പെട്ട അനുമോളും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി വ്യക്തമായത്.
അനുമോളുടെ മൊബൈല്‍ ഫോണ്‍ വിറ്റുകിട്ടിയ പണവുമായാണ് ഇയാള്‍ നാടുവിട്ടത്. പോകുംവഴി ഇയാളുടെ സ്വന്തം മൊബൈല്‍ ഫോണ്‍ കുമളി അട്ടപ്പള്ളത്തു വഴിയരികില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഈ ഫോണ്‍ പിന്നീട് പോലീസ് കണ്ടെത്തി. അനുമോളെ കൊലപ്പെടുത്തിയതു താനാണെന്നു ബിജേഷ് സമ്മതിച്ചതായാണ് വിവരം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

16 − two =