കേശവദാസപുരത്തെ മനോരമ കൊലപാതകം. പ്രതി പൊലീസ് പിടിയിൽ

തിരുവനന്തപുരം : ദുരൂഹതകള്‍ നീങ്ങാതെ കേശവദാസപുരത്തെ മനോരമ കൊലപാതകം. പ്രതിയെ പിടികൂടിയെങ്കിലും സംശയങ്ങള്‍ ഇനിയും ബാക്കിയാണ്.പ്രതിയുടെ ലക്ഷ്യം ആഭരണങ്ങള്‍ മോഷിടിക്കുകയായിരുന്നു എന്നുള്ളത് മാത്രമായിരുന്നോ എന്നാണ് ഉയരുന്ന സംശയം. മേശയ്ക്കുള്ളില്‍ പണമുണ്ടായിരുന്നെങ്കിലും അത് എടുക്കാതെ ആഭരണം മാത്രമാണ് പ്രതി എടുത്തതെന്നുള്ളതാണ് പൊലീസില്‍ സംശയങ്ങള്‍ ഉയര്‍ത്തുന്നത്. നാട്ടുകാരും ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. അതിഥിത്തൊഴിലാളികളില്‍ കുറച്ചു പേര്‍ കഴിഞ്ഞ കുറച്ചുദിവസമായി രാത്രിയില്‍ മനോരമയുടെ വീടിനു സമീപത്തു നിന്ന് ഫോണ്‍ വിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നാണ് നാട്ടുകാരില്‍ ചിലര്‍ പൊലീസിനോടു വെളിപ്പെടുത്തിയത്. കൊലപാതകത്തില്‍ ആദം അലിക്കൊപ്പം മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്നുള്ള കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. വീടിന്റെ പിന്‍ഭാഗത്തുകൂടി അകത്തുകടന്ന പ്രതി കൊല നടത്തിയ ശേഷം മൃതദേഹം വീടിന് അടുത്തുള്ള, വലിയ മതിലിനപ്പുറമുള്ള കിണറ്റില്‍ കൊണ്ടിടുകയായിരുന്നുവെന്നാണ് സൂചന. എന്നാല്‍ ഒരാള്‍ക്ക് തനിച്ച്‌ മൃതദേഹം എടുത്തുകൊണ്ടുപോയി കിണറ്റില്‍ ഇടാന്‍ കഴിയുമോ എന്ന സംശയം പൊലീസ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ സിസി ടിവി ദൃശ്യങ്ങളില്‍ പ്രതിയെ മാത്രമാണ് കാണാന്‍ സാധിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ആദം അലി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. മോഷണത്തിനായാണ് താന്‍ കൊലപാതകം നടത്തിയതെന്നും ആദം അലി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതി ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് സിസി ടിവി ക്യാമറകളില്‍ വ്യക്തമാകുന്നത്. അതേസമയം ആദംഅലിയുടെ സുഹൃത്തുക്കള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കുമെന്നും തിരുവനന്തപുരം പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ മാധ്യമങ്ങളെ അറിയിച്ചു. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. മനോരമയുടെ ആറ് പവന്‍ നഷ്ടമായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.ആദം അലി പബ്ജി അടക്കം ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയാണെന്നും കമ്മീഷണര്‍ പറഞ്ഞു. 21 വയസുകാരനായ പ്രതി കേശവദാസപുരത്ത് എത്തിയിട്ട് ആറാഴ്ച ആയിട്ടുള്ളൂ. അതിന് മുന്‍പ് കൊല്ലത്തും പാലക്കാടും ജോലി ചെയ്തിട്ടുണ്ട്. കണ്‍സ്ട്രക്ഷന്‍ വര്‍ക്കുമായി ബന്ധപ്പെട്ടാണ് ബംഗാള്‍ സ്വദേശിയായ ആദം അലി കേശവദാസ പുരത്ത് എത്തിയത്. ജോലിക്കാര്‍ മനോരമയുടെ വീട്ടില്‍ നിന്നാണ് സ്ഥിരമായി വെള്ളം കുടിക്കുന്നത്. അതിനാല്‍ പ്രതിയെ വീട്ടമ്മയ്ക്ക് നേരത്തെ പരിചയമുണ്ട്. അതിനാല്‍ എളുപ്പത്തില്‍ വീട്ടിനുള്ളിലേക്ക് പ്രതിയ്ക്ക് കയറാന്‍ സാധിച്ചതായും സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.ഈ സമയത്ത് വീട്ടുടമസ്ഥന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. കല്യാണവുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു വീട്ടുടമസ്ഥന്‍. ഇത് മനസിലാക്കിയാണ് പ്രതി വീട്ടില്‍ വന്നതെന്നും പൊലീസ് പറയുന്നു. ഉച്ചയോടെയാണ് കൊലപാതകം നടന്നത്. കഴുത്തില്‍ കുത്തിയാണ് വീട്ടമ്മയെ കൊലപ്പെടുത്തിയത്. വീടിനുള്ളില്‍ കയറിയ ആദം മനോരമയെ പിന്നില്‍ നിന്ന് കടന്നുപിടിക്കുകയായിരുന്നു. വയോധിക നിലവിളിച്ചപ്പോള്‍ വായ പൊത്തിപ്പിടിച്ചുവെന്നും തുടര്‍ന്ന് അവിടെയുണ്ടായിരുന്ന കത്തി ഉപയോഗിച്ച്‌ കഴുത്തില്‍ കുത്തുകയുമായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. മൃതദേഹത്തിന്‍്റെ നെറ്റിയില്‍ ആഴത്തിലുള്ള ചതവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഈ പരിക്ക് മൃതദേഹം കിണറ്റിലേക്ക് ഇട്ടപ്പോള്‍ സംഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മൃതദേഹം കിണറ്റില്‍ ഇട്ടശേഷം മുറിയിലേക്ക് പോയി. അതിനിടെ ആറുപവന്‍ സ്വര്‍ണം മോഷ്ടിച്ചു. മുറിയില്‍ നിന്ന് നേരെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ ആദം അലി നാട്ടിലേക്ക് പോകാനായിരുന്നു പദ്ധതിയിട്ടതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.റെയില്‍വേ സ്റ്റേഷനില്‍ നിന്നും ചെന്നൈ ട്രെയിനില്‍ കയറി പോയി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ചെന്നൈയിലേക്കുള്ള ട്രെയിനിലാണ് ആദം അലി കയറിപോയതെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ചെന്നൈ പൊലീസിനെ വിവരം അറിയിച്ചു. ചെന്നൈയിലെ സ്‌പെഷ്യല്‍ പൊലീസാണ് പ്രതിയെ പിടികൂടിയതെന്നും സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. പ്രതി ആദം അലി മൊബൈല്‍ ഗെയിമിന് അടിമയായിരുന്നുവെന്ന വിവരങ്ങളും കൂട്ടുകാരില്‍ നിന്നും ലഭിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ ഗെയിമില്‍ തോറ്റ നിരാശയില്‍ തന്‍്റെ ഫോണ്‍ ഇയാള്‍ എറിഞ്ഞുപൊട്ടിച്ചിരുന്നു. ഫോണ്‍ എറിഞ്ഞുപൊട്ടിച്ച ശേഷം ഇയാള്‍ സുഹൃത്തുക്കളുടെ ഫോണായിരുന്നു മറ്റുള്ളവരെ വളിക്കാനും മറ്റും ഉപയോഗിച്ചിരുന്നത്. കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ ഉള്ളൂരില്‍ നിന്ന് സുഹൃത്തിനെ വിളിച്ച്‌ തന്‍്റെ സിം കൊണ്ടുത്തരാനും ആദം ആവശ്യപ്പെട്ടിരുന്നതായി സുഹൃത്ത് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

12 − eleven =