കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.ഈ ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിക്കുന്ന ‘നോ ടു ഡ്രഗ്‌സ്’ ലഹരി വിരുദ്ധ ക്യാംപെയിനില്‍ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനംചെയ്തു. ‘നോ ടു ഡ്രഗ്‌സ്’ ക്യാംപെയിനിന്റെ സംസ്ഥാന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈനായാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.കേരളത്തിന്റെ മുഖ്യമന്ത്രിയെന്നതിനെക്കാള്‍ കുഞ്ഞുങ്ങളോട് അവരുടെ ഒരു മുത്തച്ഛന്‍ എന്ന നിലയിലും അവരുടെ രക്ഷകര്‍ത്താക്കളോട് മുതിര്‍ന്ന ഒരു സഹോദരനെന്ന നിലയിലുമാണു സംസാരിക്കുന്നതെന്ന ആമുഖത്തോടെയാണു മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. സ്‌നേഹനിര്‍ഭരവും ആരോഗ്യമുള്ളതുമായ തലമുറയെ കാണണമെന്ന മുതിര്‍ന്നവരുടെ ആഗ്രഹത്തെ തകര്‍ത്തുകളയുന്ന വിപത്താണു മയക്കുമരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ നിന്നു കുഞ്ഞുങ്ങളെ രക്ഷിക്കാനാകുന്നില്ലെങ്കില്‍ വരും തലമുറകളാകെ എന്നേക്കുമായി തകരും. സര്‍വനാശം ഒഴിവാക്കാന്‍ ഒരു നിമിഷം പോലും വൈകാതെ ജാഗ്രതയോടെ ഇടപെടണം.
മയക്കുമരുന്ന് വ്യക്തിയേയും കുടുംബത്തേയും കുടുംബ, സാമൂഹ്യ ബന്ധങ്ങളേയും അതുവഴി നാടിനെയും തകര്‍ക്കുന്നു. അതു മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. മനുഷ്യനു സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്ത ഹീനമായ കുറ്റകൃത്യങ്ങള്‍ ഇതിന്റെ ഫലമായി സമൂഹത്തില്‍ നടക്കുന്നു. ബോധാവസ്ഥയില്‍ ഒരാളും ചെയ്യാത്ത അതിക്രൂര അധമകൃത്യങ്ങള്‍ മയക്കുമരുന്നുണ്ടാക്കുന്ന മനോവിഭ്രാന്തിയില്‍ അവര്‍ ചെയ്യുന്നു. സ്വയം ഭാരമാവുന്ന, കുടുംബത്തിനും സമൂഹത്തിനും ഭാരമാവുന്ന, എല്ലാവരാലും വെറുക്കപ്പെടുന്ന, സ്വയം നശീകരിക്കാന്‍ വ്യഗ്രതകാട്ടുന്ന മനോവിഭ്രാന്തിയുടെ അവസ്ഥയിലേക്കാണു മയക്കുമരുന്നു നയിക്കുന്നത്. നാശം വിതയ്ക്കുന്ന ഈ മഹാവിപത്തിന് ഒരാളെപ്പോലും ഇനി വിട്ടുകൊടുക്കാനാവില്ല. പെട്ടുപോയവരെ എന്തു വിലകൊടുത്തും ഏതുവിധേനയും മോചിപ്പിച്ചെടുക്കുകയും വേണം. നാടിനെ, സമൂഹത്തെ രക്ഷിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ല. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ‘നോ റ്റു ഡ്രഗ്‌സ്’ എന്ന അതിവിപുലമായ ജനകീയ ക്യാമ്പയിന്‍ സര്‍ക്കാര്‍ ആരംഭിക്കുന്നത്.കുഞ്ഞുങ്ങളെയും യുവാക്കളെയും മയക്കുമരുന്നിനു വിട്ടുകൊടുക്കാതിരിക്കുക എന്നതാണ് ഈ പ്രചാരണ പരിപാടിയുടെ മുഖ്യ ലക്ഷ്യം. മയക്കുമരുന്ന് എത്തിക്കുന്നവര്‍ കുട്ടികളെയാണു പ്രധാന ലക്ഷ്യമാക്കുന്നത്. ആദ്യം ഒരു കുട്ടിയെ പിടിക്കുക, പിന്നീട് ആ കുട്ടിയിലൂടെ കുട്ടികളിലേക്കാകെ കടന്നു ചെല്ലുക. അവരെ മയക്കുമരുന്നിന്റെ കാരിയര്‍മാരാക്കുക. ഈ തന്ത്രമാണവര്‍ ഉപയോഗിക്കുന്നത്. കുഞ്ഞുങ്ങള്‍ ഈ സ്വാധീനവലയത്തില്‍പ്പെടാതെ നോക്കാന്‍ കഴിയണം. കുഞ്ഞുങ്ങളിലേക്ക് ഇവര്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി രൂപം നല്‍കിയ ലഹരിവര്‍ജ്ജന മിഷനായ വിമുക്തിയുടെയടക്കം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരുമ്പോത്തന്നെയാണ് ഈ ക്യാമ്പയിന്‍. ഒന്നു നിര്‍ത്തി മറ്റൊന്നു തുടങ്ങുകയല്ല. എല്ലാം ഒരുമിച്ചു കൊണ്ടുപോവുകയാണു ചെയ്യുന്നത്.
ജനമൈത്രി, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്‌സ്, ഗ്രീന്‍ കാമ്പസ് ഡ്രീം കാമ്പസ് എന്നിവ വഴി പോലീസിന്റെ നേതൃത്വത്തില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി നേര്‍വഴിയിലേക്ക് കൊണ്ടുവരുന്നതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ‘യോദ്ധ’ എന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നുണ്ട്. നിലവിലുള്ള പദ്ധതികള്‍ ശക്തിപ്പെടുത്തിക്കൊണ്ടുതന്നെ പുതിയ ക്യാമ്ബയിന്‍ മുമ്പോട്ടു കൊണ്ടുപോവുകയും കേരളത്തെ മയക്കുമരുന്നുമുക്ത സംസ്ഥാനമാക്കി മാറ്റുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

7 + fourteen =