ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസ് കേസെടുത്തു

തിരുവനന്തപുരം :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. എസ്. മനോജ് നൽകിയ പരാതിയിലേണ് കേസ് രജിസ്റ്റർ ചെയ്തത്. ദേശീയ പതാകയെ അവഹേളിച്ചതിന്റെ പേരിൽ ആമസോണിനെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസ് കേസെടുത്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്. എസ്. മനോജ് 2022 ജനുവരി 25ന് നൽകിയ പരാതിയിലാണ് നവംബർ 15ന് പോലീസ് കേസ് രജിസ്റ്റർ (നം. 1583/2022) ചെയ്തത്.

റിപബ്ലിക്ക് ദിന വിപണി ലക്ഷ്യം വച്ച് ചെരുപ്പ്, റ്റീ ഷർട്ട്, മിഠായി തൊലി, ചുരിദാർ, സിറാമിക് കപ്പ് തുടങ്ങി വസ്തുക്കളിൽ ദേശീയ പതാക പ്രിന്റ് ചെയ്ത് വിപണനത്തിനായി ആമസോൺ പോർട്ടലിൽ പ്രദർശിപ്പിച്ചിരുന്നു.
ആയതിന്റെ സ്ക്രീൻ ഷോട്ട് സഹിതം ശേഖരിച്ചാണ് ബഹു. കേരളാ മുഖ്യമന്ത്രി, ബഹു. ഡി.ജി.പി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്ക് പരാതി നൽകിയത്.
THE PREVENTION OF INSULTS TO
NATIONAL HONOUR ACT, 1971 സെക്ഷൻ 2, പ്രകാരവും, INDIAN FLAG CODE – 2002 (സെക്ഷൻ 2.1 (iv) & (v) പ്രകാരം) ന്റെ കടുത്ത ലംഘനം പ്രത്യേകമായി ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ദേശീയ സെക്രട്ടറി കൂടിയായ ശ്രീ. എസ്. എസ്. മനോജ് കഴിഞ്ഞ പത്തു മാസമായി പ്രസ്തുത പരാതിയുടെ പിന്നാലെ സഞ്ചരിച്ചതിനെ തുടർന്നാണ് 10 മാസം വൈകിയാണെങ്കിലും കേസ് രജിസ്റ്റർ ചെയ്തത്.

ആമസോൺ പോർട്ടലിലൂടെ വിഷഗുളികൾ ഓർഡർ ചെയ്ത് വാങ്ങി കഴിച്ച് ആളുകൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളിലും, തങ്ങളുടെ പോർട്ടലിലൂടെ കഞ്ചാവ് വിറ്റതിന്റെ പേരിലും ആമസോണിനെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ നിലവിലുണ്ട്. നിയമ വിരുദ്ധമായ വ്യാപാര ഇടപെടലിനെ തുടർന്നുള്ള പരാതിയിന്മേൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യാ (CCI) 200 കോടി രൂപ പിഴ ചുമത്തിയിരുന്നു.

രാജ്യത്തെ നിയമ വ്യവസ്ഥിതിയെ വെല്ലുവിളിച്ചും സ്ഥിരമായി ലംഘിച്ചും, ദേശീയ പതാകയേയും അതു വഴി ഇന്ത്യൻ ദേശീയതയേയും അപമാനിച്ചും ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഇത്തരം വിദേശ ഓൺലൈൻ കമ്പനികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും, ഇത്തരം കമ്പനികളുടെ പ്രവർത്തനം ഇന്ത്യയിൽ നിരോധിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതിക്കളായ കെ. ഹസൻകോയ, കമലാലയം സുകു, പാപ്പനംകോട് രാജപ്പൻ, അഞ്ചൽ എം. നസീർ, കെ. എം. നാസറുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു. ചെറുകിട വ്യാപാരികളിൽ നിന്നുമാണ് ഇത്തരം കുറ്റകൃത്യങ്ങൾ സംഭവിച്ചിരുന്നതെങ്കിൽ വിചാരണ നേരിടുന്നതിനു മുന്നേ തന്നെ ഇതിനോടകം തുറങ്കിലടക്കുമായിരുന്നു. എന്നാൽ വിദേശ കുത്തക കമ്പനികൾക്ക് നൽകുന്ന അതിരു വിട്ട സ്വാതന്ത്യവും, പരിരക്ഷയും സമീപ ഭാവിയിൽ തന്നെ രാജ്യത്തിന് ഭീഷണിയാകുമെന്ന സൂചനയാണ് ഈ സംഭവങ്ങളെന്നും നേതാക്കൾ പറഞ്ഞു. ഇപ്പോൾ തന്നെ തെളിവുകൾ നശിപ്പിക്കാനുള്ള സമയം കമ്പനിക്ക് ലഭിച്ചു കഴിഞ്ഞു. വിവര സാങ്കേതിക വിദ്യയിലെ അതീവ വിദഗ്ധരുടെ സഹായത്തോടെ നടത്തുന്ന അന്വേഷണത്തിനു മാത്രമേ ഫലം കാണാൻ കഴിയുള്ളൂവെന്നും, കമ്പനിക്കെതിരെ ശിക്ഷാ നടപടികൾ ഉറപ്പാക്കും വരെ നിയമ പോരാട്ടം തുടരുമെന്നും നേതാക്കൾ പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seventeen + eighteen =