ബംഗളൂരു: ബംഗളൂരുവിലെ സ്വകാര്യ സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. സ്കൂള്‍ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയും സമയത്തിന് വൈദ്യസഹായം നല്‍കാത്തതുമാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു.12 വയസുകാരനായ വിദ്യാർഥിയാണ് മരിച്ചത്.
കുട്ടിയുടെ അമ്മ നല്‍കിയ പരാതി അനുസരിച്ച്, സംഭവം നടക്കുന്നതിന് തൊട്ടുമുമ്പ് തനിക്ക് സുഖമില്ലെന്ന് കുട്ടി ക്ലാസ് ടീച്ചറെ അറിയിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് അധ്യാപകർ ഉടനടി ശ്രദ്ധ നല്‍കിയില്ലെന്ന് പരാതിയില്‍ പറയുന്നു.ക്ലാസ്മുറിയിലേക്ക് മടങ്ങുനതിനിടെയാണ് കുട്ടി കുഴഞ്ഞുവീണത്. തുടർന്ന് മറ്റ് വിദ്യാർഥികളും ജീവനക്കാരും ചേർന്ന് കുട്ടിയെ വീണ്ടും ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിക്കാൻ സ്കൂള്‍ അധികൃതർ തയാറായില്ലെന്നും കുഴഞ്ഞുവീണ് 45 മിനിറ്റുകള്‍ക്ക് ശേഷമാണ് മാതാപിതാക്കളെ വിവരം അറിയിച്ചതെന്നും കുടുംബം ആരോപിക്കുന്നു.വിവരം അറിഞ്ഞെത്തിയ മാതാപിതാക്കള്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

