
ഡല്‍ഹി: തെക്കൻ ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തില്‍ ഡല്‍ഹി നഗരസഭ ഡെപ്യൂട്ടി കമ്മിഷണർ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.എംസിഡി ഡെപ്യൂട്ടി കമ്മിഷണർ, എക്സിക്യൂട്ടീവ് എൻജിനീയർ, സൂപ്രണ്ടിങ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ, ജൂനിയർ എൻജിനീയർ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കാലപ്പഴക്കമുള്ള കെട്ടിടത്തിന് അനധികൃതമായി പ്രവർത്തിക്കാൻ അനുമതി നല്‍കിയതിനാണ് നടപടി.
അനധികൃത നിർമാണങ്ങള്‍ക്ക് ഉദ്യോഗസ്ഥർ അനുമതി നല്‍കരുതെന്നും, അത്തരം കേസുകളില്‍ കെട്ടിട വകുപ്പിനെ നേരിട്ട് ഉത്തരവാദിത്തപ്പെടുത്തുമെന്നും എംസിഡി കമ്മിഷണർ സഞ്ജീവ് ഖിർവാർ വ്യക്തമാക്കി. ഡല്‍ഹി സർവകലാശാലയുടെ സൗത്ത് കാമ്പസിന് സമീപം ആണ്‍കുട്ടികളുടെ പിജിയായി പ്രവർത്തിക്കുകയായിരുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടത്തിൻ്റെ സുരക്ഷയെക്കുറിച്ച് അധികൃതർക്ക് നേരെ വലിയ ചോദ്യങ്ങള്‍ ഉയർന്നതിനെ തുടർന്നാണ് ഈ കർശന നടപടി.
