പത്ത് മാസത്തിനിടെ നടത്തിയത് വിപുലമായ പ്രവർത്തനങ്ങൾ: വയോജന കമ്മീഷൻ

കഴിഞ്ഞ 10 മാസക്കാലം നടത്തിയത് വിപുലമായ പ്രവർത്തനങ്ങളെന്ന് സംസ്ഥാന വയോജന കമ്മീഷൻ. എല്ലാ ജില്ലകളിലും കമ്മീഷൻ നേരിട്ട് സന്ദർശിക്കുകയും വയോജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് വിവിധ സംഘടനകളുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുകയും ചെയ്തു. വരും ദിവസങ്ങളിൽ എല്ലാ ജില്ലകളിലും സിറ്റിങ് നടത്തും. ജൂലൈ മാസത്തിൽ എല്ലാ ജില്ലകളിലെയും ജയിലുകൾ സന്ദർശിച്ച് വയോജനങ്ങളായ തടവുകാരുടെ പരാതികൾ കേൾക്കാൻ തീരുമാനിച്ചതായും തൈക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ ചെയർപേഴ്‌സൺ കെ.സോമപ്രസാദ് അറിയിച്ചു.

ജില്ലാതല യോഗങ്ങളിൽ 759 പേർ പങ്കെടുത്തു. വയോജന ക്ഷേമവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന നൂറിലധികം നിർദ്ദേശങ്ങൾ കമ്മീഷൻ ക്രോഡീകരിക്കുകയും ചെയ്തു. ലഭ്യമായ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കേണ്ട 75 പ്രധാനവിഷയങ്ങൾ കമ്മീഷൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വയോജന സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം പുതിയ തലമുറയിൽ വളർത്താനായി സ്‌കൂൾ പാഠപുസ്തകങ്ങളിൽ ഈ വിഷയം ഉൾപ്പെടുത്താനും ടൂറിസം വകുപ്പിന് കീഴിലുള്ള കേന്ദ്രങ്ങളിൽ വയോജനങ്ങൾക്ക് നൽകുന്ന അൻപത് ശതമാനം പ്രവേശന ഫീസിളവ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകളുടെ കീഴിലുള്ള കേന്ദ്രങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനും കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്തു.

കമ്മീഷന് ഇതുവരെ 115 വ്യക്തിഗത പരാതികളും, അഞ്ച് പൊതുആവശ്യങ്ങൾ അടങ്ങിയ നിവേദനങ്ങളും, നാല് വിവരാവകാശ അപേക്ഷകളും ലഭിച്ചു. ഇതിൽ എട്ട് വിഷയങ്ങളിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ലഭിച്ച പരാതികളിൽ 27 എണ്ണം തീർപ്പാക്കുകയും ബാക്കിയുള്ളവ പരിശോധനയിലുമാണ്. കമ്മീഷൻ ഓഫീസിൽ വെച്ച് ഇതുവരെ ഏഴ് ഹിയറിങ്ങുകൾ പൂർത്തിയായി.

വയോജന കമ്മീഷൻ അംഗങ്ങളായ അമരവിള രാമകൃഷ്ണൻ, കെ.എൻ.കെ. നമ്പൂതിരി, പ്രൊഫ. ലോപ്പസ് മാത്യു, ഇ.എം.രാധ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari