അധ്യയന വർഷം ആരംഭിച്ച ദിവസം തന്നെ അട്ടക്കുളങ്ങര ഗവൺമെൻറ് ഹൈസ്കൂൾ കെട്ടിടം തകർന്നു വീണത് സുരക്ഷാപരിശോധനകളിൽ ഇളവ് നൽകിയത് മൂലമാണ്. അധ്യയന വർഷഷാരംഭത്തിന് മുന്നോടിയായി സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വിവിധ വകുപ്പുകളുടെ പരിശോധന ആവശ്യമാണ്. എന്നാൽ, സ്ഥാനമൊഴിഞ്ഞ സർക്കാരിന്റെയും പുതുതായി അധികാരമേറ്റ സർക്കാരിന്റെയും അലംഭാവം മൂലം ഈ കാര്യത്തിൽ ഇളവ് നൽകിയാണ് അധ്യയന വർഷം ആരംഭിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ പല സ്കൂൾ കെട്ടിടങ്ങളുടെയും സുരക്ഷ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അത്തരം ആശങ്കകൾ അസ്ഥാനത്തല്ല എന്ന് തെളിയിക്കുന്നതാണ് തലസ്ഥാനനഗരിയിലെ സംഭവം.
ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന കെട്ടിടമല്ല തകർന്നുവീണത് എന്നത് മതിയായ ന്യായീകരണമല്ല. കാലപ്പഴക്കം മൂലം സുരക്ഷാ ഭീഷണിയുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റാതെ വിദ്യാലയ പരിസരത്ത് നിലനിർത്തിയത് തികഞ്ഞ സുരക്ഷാ വീഴ്ച തന്നെയാണ്. ആയതിനാൽ, അട്ടക്കുളങ്ങര ഗവൺമെൻറ് ഹൈസ്കൂൾ കെട്ടിടം തകർന്നുവീണ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയും ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം. അതോടൊപ്പം സംസ്ഥാനത്ത് സുരക്ഷാ ഭീഷണി നിലനിൽക്കുന്ന മറ്റ് സ്കൂൾ കെട്ടിടങ്ങളുടെ പരിശോധന അടിയന്തരമായി പൂർത്തിയാക്കണമെന്നും ആവശ്യപ്പെടുന്നു.


