
കോട്ടയം : മുണ്ടക്കയത്ത് പട്ടാപകല്‍ വീട്ടില്‍ കയറി ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.കരിനിലം സ്വദേശി പ്രദീപിനെയാണ് (48) തൂങ്ങി മരിച്ച നിലയില്‍ അല്‍പ സമയം മുൻപ് കണ്ടെത്തിയത്. പുഞ്ചവയല്‍ ചേരുതോട്ടില്‍ ബീന (65), മകള്‍ സൗമ്യ എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരുടെയും കഴുത്തിനാണ് ഗുരുതരമായി മുറിവേറ്റത്. സംഭവത്തെ തുടർന്ന് സൗമ്യയുടെ ഭർത്താവ് പ്രദീപ് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സീയോൻകുന്നിലെ റബ്ബർ തോട്ടത്തില്‍ തൂങ്ങിയ മരിച്ച നിലയില്‍ മൃതദേഹം കണ്ടത്. പൊലീസ് ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് പ്രദീപ് ഭാര്യയേയും ഭാര്യാമാതാവിനേയും ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ന് രാവിലെ 11.50നായിരുന്നു സംഭവം. ഏറെ നാളായി സൗമ്യയുമായി അകന്നുകഴിയുകയായിരുന്നു പ്രദീപ്. തുടർന്ന് ഇന്ന് സൗമ്യയും ബീനയും താമസിച്ചിരുന്ന വാടകവീട്ടില്‍ ഇയാല്‍ എത്തി ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ ഇതിനുമുൻപും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സൗമ്യയുടെ ബന്ധുക്കള്‍ പറഞ്ഞു.
.
