
തിരുവനന്തപുരം : മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ തുടർന്ന് ഒരു മാസത്തിലധികം കോമയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.ശസ്ത്രക്രിയയെത്തുടർന്ന് ഗുരുതരാവസ്ഥയിലായ സംഭവത്തില്‍, ചികിത്സിച്ച ഡോക്ടർക്കെതിരെ മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് മെയ് 16-നാണ് എം നന്ദകുമാറിനെ എയർപോർട്ടിന് സമീപമുള്ള എസ്പി മെഡിഫോർട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം ന്യൂറോ സർജൻ ഡോ. കെ ശ്രീജിത്ത് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം നന്ദകുമാർ കോമയിലായി. ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചു എന്നാണ് മകള്‍ പാർവതി പോലീസില്‍ നല്കിയ പരാതിയില്‍ ആരോപിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍, വഞ്ചിയൂർ പോലീസ് ഡോക്ടർക്കെതിരെ ഭാരതീയ ന്യായ സംഹിത 125 വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.മനുഷ്യജീവന് അപകടമുണ്ടാക്കും വിധത്തില്‍ അശ്രദ്ധമായി പെരുമാറി എന്ന കുറ്റമാണ് ചുമത്തിയിരുന്നത്.
