ട്രിവാന്‍ഡ്രം ഫെസ്റ്റ് അനന്തപുരിയുടെ ഉത്സവമാകും- മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം : ഡിസംബർ 21 മുതൽ 31 വരെ പാളയം എൽഎംഎസ് ക്യാമ്പസിൽ നടക്കുന്ന ട്രിവാൻഡ്രം ഫെസ്റ്റ് 2025-ന്റെ ഒരുക്കങ്ങളും പ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ആരോഗ്യ മന്ത്രി വീണ ജോർജ് എൽഎംഎസ് ക്യാമ്പസ് സന്ദർശിച്ചു.

തിരുവനന്തപുരത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഇത്ര വിപുലമായ രീതിയിൽ ഒരു വർഷാന്ത്യ ആഘോഷ പരിപാടി സംഘടിപ്പിക്കുന്നതിന് സംഘാടകരെ അഭിനന്ദിച്ച മന്ത്രി, ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീ ക്യാമ്പസിൽ ഒരുങ്ങുന്നത് വലിയ അത്ഭുതം സൃഷ്ടിക്കുമെന്നും, തിരുവനന്തപുരം നഗരത്തിനും പരിസര പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് ഈ ദിവസങ്ങൾ ഉത്സവ നാളുകളായി മാറുമെന്നും പറഞ്ഞു.

സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയുടെ ബിഷപ് ഹൗസിൽ വച്ചായിരുന്നു ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച . ശേഷം മന്ത്രി ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജമാക്കി വരുന്ന ക്രിസ്മസ് ഒരുക്കങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തി. കേരള ടൂറിസം വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഈ പരിപാടിക്ക് സർക്കാർ തലത്തിൽ എല്ലാ വകുപ്പുകളുടെയും പൂർണ പിന്തുണ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

ട്രിവാൻഡ്രം ഫെസ്റ്റ് വിജയകരമാകട്ടെയെന്ന് ആശംസിച്ചായിരുന്നു മന്ത്രിയുടെ മടക്കം. ഡിസംബർ 23-ന് നടക്കുന്ന പരിപാടിയിൽ പങ്കുചേരുമെന്നും മന്ത്രി അറിയിച്ചു

ആരോഗ്യ മന്ത്രിയുമായുള്ള ചർച്ചയിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ബിഷപ്പ് മാത്യൂസ് മോർ സെൽവാനിയോസ്, സി.എസ്.ഐ പാസ്റ്ററൽ സെക്രട്ടറിയും ഫെസ്റ്റ് ജനറൽ കൺവീനറുമായ റവ. ഡോ. ജെ. ജയരാജ്, ആക്ട്സ് ജനറൽ സെക്രട്ടറിയും ഫെസ്റ്റ് ചീഫ് കോഓർഡിനേറ്ററുമായ ജോർജ് സെബാസ്റ്റ്യൻ, ആക്ട്സിന്റെയും ഫെസ്റ്റിന്റെയും ട്രഷറർ സാജൻ വേളൂർ, കോശി രത്ന എന്നിവർ പങ്കെടുത്തു.

ഫോട്ടോ : പാളയം എല്‍.എം.എസ് ക്യാമ്പസില്‍ നടക്കുന്ന ട്രിവാന്‍ഡ്രം ഫെസ്റ്റിന്റെ മുന്നൊരുക്കങ്ങള്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് വിലയിരുത്തുന്നു. ബിഷപ്പ് മാത്യൂസ് മോർ സെൽവാനിയോസ്, റവ. ഡോ. ജെ. ജയരാജ്, ജോർജ് സെബാസ്റ്റ്യൻ, സാജൻ വേളൂർ എന്നിവര്‍ പരിപാടികള്‍ വിശദീകരിക്കുന്നു.

You May Also Like

About the Author: Jaya Kesari