മേപ്പാടി: വയനാട് കള്ളാടിയില്‍ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചില്‍ മരണസംഖ്യ ഉയരുന്നു. മൂന്നുപേർ മരിച്ചതായാണ് റിപ്പോർട്ട്.മരിച്ചവർ അതിഥി തൊഴിലാളികളാണ്. മണ്ണിനടിയില്‍ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവില്‍ വ്യക്തതയില്ല. തുരങ്കപാതയ്ക്ക് വേണ്ടി എടുത്ത മണ്ണ് നിരങ്ങിവന്നാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലില്‍ ഒരു വീടും പള്ളിയും പൂർണമായും തകർന്നു. അതേസമയം, മന്ത്രിമാരായ ടി സിദ്ധീഖും അനില്‍ കുമാറും വയനാട്ടിലേക്ക് തിരിച്ചിട്ടിട്ടുണ്ട്. മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് മന്ത്രിമാർ വയനാട്ടിലേക്ക് തിരിച്ചത്. നിലവില്‍ പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.
ഇന്ന് രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സ്ഥലത്ത് നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കി. നാട്ടുകാരും ഫയർഫോഴ്സും പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്.വാഹനങ്ങള്‍ അടക്കം മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നിരുന്നു. തുരങ്ക പാതയ്ക്കായി കെട്ടി ഉണ്ടാക്കിയ കോണ്‍ക്രീറ്റ് മതില് ഉള്‍പ്പെടെ ഇടിഞ്ഞുവീണാണ് അപകടം. കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണ് ജില്ലയില്‍ പെയ്തത്. തൊഴിലാളികളും റോഡില്‍ ഉണ്ടായിരുന്ന യാത്രക്കാരും മണ്ണിനടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആശങ്ക. അഞ്ച് പേരെ ആശുപത്രിയിലാക്കിയതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നിലവില്‍ 9 പേരാണ് വയനാട് വിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാല്‍ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവരാണ് ചികിത്സയിലുള്ളത്.

