കൊൽക്കത്ത:പശ്ചിമ ബംഗാളില്‍ മലയാളി യുവാവിനെ തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ കുല്‍താലയിലാണ് സംഭവം.യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കള്ളനെന്ന് ആരോപിച്ച് യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.
കുല്‍താലിയിലെ സങ്കീജഹാൻ എന്ന സ്ഥലത്ത് ജോലി ആവശ്യത്തിനായി സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു യുവാവ്. ജൂണ്‍ ഒമ്പതിന് രാവിലെ അടുത്തുള്ള മാർക്കറ്റിലേക്ക് പോയപ്പോള്‍ വഴിതിരിഞ്ഞ് മറ്റൊരു പ്രദേശത്ത് എത്തിപ്പെടുകയായിരുന്നു. സംശയാലുക്കളായി നാട്ടുകാർ ഇയാളെ ചോദ്യം ചെയ്യുകയും ഭാഷ അറിയാത്തതിനാല്‍ മറുപടി നല്‍കാനും സാധിച്ചില്ലെന്നാണ് പറയപ്പെടുന്നത്.പിന്നീട്, തിരിച്ചറിയല്‍ കാർഡ് ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തില്‍ അക്രമിസംഘം കള്ളനെന്ന് ആരോപിച്ചു. തുടർന്ന് കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ യുവാവിനെ കുല്‍താലി പൊലീസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്.

