
ഹൈദരാബാദ്: തെലങ്കാനയില്‍ നല്‍ഗൊണ്ട ജില്ലയിലെ സ്വകാര്യ സ്കൂള്‍ പ്രിൻസിപ്പലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.കൊണ്ടമല്ലേപ്പള്ളി നാഗാർജുന പബ്ലിക് സ്കൂള്‍ പ്രിൻസിപ്പലും ഡയറക്ടറുമായ രൂപ റെഡ്ഡി (48) ആണ് കൊല്പപ്പെട്ടത്. സംഭവത്തില്‍ പത്താംക്ലാസ് വിദ്യാർത്ഥികളായ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. പ്രിൻസിപ്പലിന്റെ വീട്ടില്‍ നടത്തിയ മോഷണത്തില്‍ പിടിക്കപ്പെട്ടതാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.ഓഗസ്റ്റ് 11ന് ജെബി കോളനിയിലെ വീട്ടിലാണ് രൂപ റെഡ്ഡിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 27 തവണ കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. വീട്ടില്‍നിന്ന് രണ്ടര ലക്ഷത്തോളം രൂപയും മോഷണം പോയിരുന്നു. സംഭവസമയം രൂപയുടെ ഭർത്താവ് രാജേന്ദർ റെഡ്ഡി ഹൈദരാബാദിലായിരുന്നു. അമ്മായിയമ്മയുമായി രൂപ സംസാരിച്ച അവസാന ഫോണ്‍ കോളാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിച്ചത്.സംസാരിക്കുന്നതിനിടെ രൂപ ‘ബാബു’ എന്നുവിളിച്ചിരുന്നു. ഇതാണ് കേസില്‍ നിർണായകമായത്. സാധാരണ രൂപ സ്കൂളിലെ വിദ്യാർത്ഥികളെ വിളിക്കാനാണ് ബാബു എന്ന വാക്കുപയോഗിക്കുന്നത്. ഇക്കാര്യം അമ്മായിയമ്മ പൊലീസിനോട് പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അദ്ധ്യാപികയുടെ ദിനചര്യ കൃത്യമായി അറിയാവുന്ന സ്കൂളിലെ വിദ്യാർത്ഥികളെയും ജീവനക്കാരെയും ചോദ്യംചെയ്തു.ഇതിനിടെയാണ് പത്താംക്ലാസിലെ രണ്ടുവിദ്യാർത്ഥികള്‍ പാർട്ടിയും മറ്റും നടത്തിയത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സംശയം തോന്നിയ അന്വേഷണസംഘം ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഇവരില്‍ നിന്നും 1.51 ലക്ഷം രൂപയും ഐഫോണും പിടിച്ചെടുത്തു. പണം രക്ഷിതാക്കള്‍ നല്‍കിയതാണെന്ന് വിദ്യാർത്ഥികള്‍ മൊഴി നല്‍കിയെങ്കിലും ഫോറൻസിക് പരിശോധനയില്‍ നോട്ടുകളില്‍ രക്തക്കറ കണ്ടെത്തിയതോടെയാണ് വിദ്യാർത്ഥികള്‍ പിടിയിലായത്.
