തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണത്തില്‍ വൻവർദ്ധന. ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്.ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 186പേർക്ക് രോഗം സ്ഥിരീകരിക്കുകയും മൂന്ന് പേർ മരണപ്പെടുകയും ചെയ്തു. ലെപ്റ്റോസ്പൈറ എന്ന ബാക്‌ടീരിയ മൂലമുണ്ടാകുന്ന ഈ ജന്തുജന്യരോഗം സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ വലിയ രീതിയില്‍ പടരുന്നതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.ഇന്നലെ മാത്രം സംസ്ഥാനത്ത് 21പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഒമ്പത് ജില്ലകളിലാണ് ഇന്നലെ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിനുപുറമെ രോഗമുണ്ടെന്ന് സംശയിക്കുന്ന 12പേർ കൂടി ഇന്നലെ ചികിത്സ തേടിയിട്ടുണ്ട്.

