ലക്നോ: പ്രശ്നങ്ങള്‍ പറഞ്ഞു തീർക്കാനെത്തിയ മരുമകനെ ഭാര്യയുടെ അച്ഛനും അമ്മയും സഹോദരിമാരും ചേർന്ന് ക്രൂരമായി മർദിച്ചുകൊന്നു.ഉത്തർ പ്രദേശിലെ പ്രതാപ്ഗഡില്‍ വിഷ്ണു യാദവാണ് (30) കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ ഭാര്യ സാക്ഷി സിംഗിന്റെ കൈകാലുകള്‍ കെട്ടിയിട്ട ശേഷം യുവതിയുടെ മുന്നില്‍ ഇട്ടാണ് വിഷ്ണുവിനെ മർദിച്ച് കൊന്നത്.
മാർച്ച് 17ന് സാക്ഷിയേയും വിഷ്ണുവിനേയും ബംഗ്ല ബസാർ ഭാഗത്തെ സെക്ടർ 1ലെ വീട്ടിലേക്ക് സാക്ഷിയുടെ മാതാപിതാക്കള്‍ ക്ഷണിച്ചു. വീട്ടിലെത്തിയ സാക്ഷിയെ മാതാപിതാക്കള്‍ കെട്ടിയിട്ടും പിന്നാലെയായിരുന്നു വിഷ്ണുവിനെ മരപ്പലക കൊണ്ട് മാറിമാറി ആക്രമിച്ചത്. ഭർത്താവിനെ വെറുതെ വിടണമെന്നും ആക്രമിക്കരുതെന്നുമുള്ള സാക്ഷിയുടെ നിലവിളിക്ക് വീട്ടുകാർ വഴങ്ങിയതുമില്ല.വിഷ്ണുവിന്റെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്നത് കണ്ട അയല്‍വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. കൈകാലുകള്‍ ബന്ധിച്ച നിലയിലുണ്ടായിരുന്ന സാക്ഷിയെ പോലീസ്രക്ഷിപ്പെടുത്തി.സംഭവത്തില്‍ വിഷ്ണുവിന്റെ പിതാവിന്റെ പരാതിയില്‍ സാക്ഷിയുടെ പിതാവ് തീർഥരാജ് സിംഗ്, അമ്മ സരോജ് ദേവി, സഹോദരിമാരായ രാധ, രത്ന, ജ്യോതി, വിധി എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.ആക്രമണത്തിന് ഉപയോഗിച്ച പട്ടികയും മരക്കമ്പുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുപ്പതിലേറെ മാരക മുറിവുകളാണ് യുവാവിന്റെ മരണത്തിന് കാരണമായത്. ഇതില്‍
16 മുറിവുകള്‍ വിഷ്ണുവിന്റെ തലയിലാണ് ഏറ്റിട്ടുള്ളത്.

