കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂള്‍ ഓഫ് എൻജിനിയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി .ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എനജിനിയറിങ് ആറാം സെമസ്റ്റർ വിദ്യാർത്ഥിയും ആലപ്പുഴ കുമാരപുരം താമല്ലക്കല്‍ സ്വദേശിയുമായ ഡി. ധനുഷ് (21) ആണ് മരിച്ചത്. പുത്തൻ കാരിയില്‍ കിഴക്കേതില്‍ വിട്ടില്‍ ദിലീപ്-പ്രിൻസി ദമ്പതികളുടെ മകനാണ്.ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് ധനുഷിനെ താമസസ്ഥലത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സെമസ്റ്റർ പരീക്ഷയ്ക്ക് ആവശ്യമായ ഹാജർ സംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ബുധനാഴ്ചയായിരുന്നു അവസാന തീയതി. എന്നാല്‍ ധനുഷിനെ കാണാത്തതിനെത്തുടർന്ന് അധ്യാപിക ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോണ്‍ എടുക്കാതിരുന്നതിനെത്തുടർന്ന് അധ്യാപിക മറ്റൊരു വിദ്യാർഥിയെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ കെട്ടിടത്തിലെ മുറിയില്‍ ജനലഴിയില്‍ പ്ലാസ്റ്റിക് വയർ ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ ധനുഷിനെ കണ്ടെത്തിയത്.

